സറേ (കാനഡ): പ്രശസ്ത കോമേഡിയനും നടനുമായ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാനഡയിലെ റെസ്റ്റോറന്റായ ‘കാപ്‌സ് കഫെ’ക്ക് നേരെ മൂന്നാം തവണയും വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. കാനഡയിലെ സറേയിലാണ് ഈ സംഭവം ഉണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുക്കുകയും അടുത്ത നീക്കം മുംബൈയിലായിരിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സറേയിലെ 85 അവന്യൂ, 120 സ്ട്രീറ്റ് എന്നിവിടങ്ങൾക്കിടയിലുള്ള കാപ്‌സ് കഫെയിൽ പുലർച്ചെ 3.45-ഓടെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. റെസ്റ്റോറന്റിന്റെ ഭിത്തികളിലും ജനലുകളിലും വെടിയുണ്ടകൾ പതിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ ജീവനക്കാർ കഫെയ്ക്കുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ കുൽവീർ സിദ്ദു, ഗോൾഡി ധില്ലോൺ എന്നിവരാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പൊതുജനം കഫേയിൽ നിന്ന് വിട്ടുനിൽക്കണമെന്നും, തങ്ങളെ വഞ്ചിക്കുന്നവർക്കും മതത്തിനെതിരെ സംസാരിക്കുന്ന ബോളിവുഡ് വ്യക്തികൾക്കും മുന്നറിയിപ്പ് നൽകുന്നതായും സംഘം ഭീഷണിപ്പെടുത്തി. “അടുത്ത നടപടി ഉടൻ മുംബൈയിൽ ആയിരിക്കും” എന്നും പോസ്റ്റിൽ പറയുന്നു.
ഈ വർഷം ഇത് മൂന്നാമത്തെ തവണയാണ് കാപ്‌സ് കഫെ ആക്രമിക്കപ്പെടുന്നത്.
- ആദ്യ ആക്രമണം നടന്നത് ജൂലൈ 9-നാണ്. ജർമ്മൻ ആസ്ഥാനമായ ബാബർ ഖൽസ ഇന്റർനാഷണൽ (BKI) തീവ്രവാദി ഹർജീത് സിംഗ് ലഡ്ഡിയാണ് അന്ന് ഉത്തരവാദിത്തം ഏറ്റെടുത്തത്.
- ഓഗസ്റ്റ് 7-ന് നടന്ന രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ലോറൻസ് ബിഷ്ണോയി സംഘമാണ്.
സംഭവത്തെ തുടർന്ന് സറേ പോലീസ് സർവീസ് (SPS) സ്ഥലത്ത് തെളിവെടുപ്പ് നടത്തി വരികയാണ്. ഈ വിഷയത്തിൽ കപിൽ ശർമ്മയോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.





